18 Nov 2012

കോരനും ചന്ദ്രനും

കോരനെയും  ചന്ദ്രനെയും ഒരുദിവസം തമ്പുരാന്‍ വിളിപ്പിച്ചു. രണ്ടുപേര്‍ക്കും നൂറുവീതം കഴുതക്കുഞ്ഞുങ്ങളെ കൊടുത്തിട്ട് സ്വന്തമായി ജീവിച്ചോളാന്‍ പറഞ്ഞു. രണ്ടുപേര്‍ക്കും വളരെ സന്തോഷമായി. ഇരുവരും കഴുതക്കുട്ടികളെയും കൊണ്ട് സ്വന്തം സ്ഥലങ്ങളിലേക്ക് പോയി.

രണ്ടുപേരും കഴുതകള്‍ക്ക് മേഞ്ഞുനടക്കാനുള്ള സ്ഥലവും ഭക്ഷണത്തിനുള്ള സാധനസൗകര്യവും പ്രത്യേകം തയ്യാറാക്കി. അങ്ങനെ കഴുതകള്‍ വലുതായി. കോരനും ചന്ദ്രനും കഴുതകളെക്കൊണ്ട്  ചുമടെടുപ്പിക്കാന്‍ തുടങ്ങി. ചുമടെടുത്തു ചുമടെടുത്തു അവര്‍ സമ്പാധിച്ചു.

ചന്ദ്രന്‍ തന്റെ കഴുതകളില്‍ കേമന്മാരായ നാല് കഴുതകളെ മാറ്റിനിര്‍ത്തി അവയ്ക്ക് പ്രത്യേകം ഭക്ഷണവും പരിശീലനവും നല്‍കി. കാഴ്ചയില്‍ ഏതാണ്ട് കുതിരകണക്കെ തോനുന്ന ഇവയെ വയ്ച്ച് ഒരു കഴുതവണ്ടി ഉണ്ടാക്കാനാണ് ചന്ദ്രന്റെ ഉദ്ദേശം. വണ്ടി മോടിയാക്കാന്‍ മൃഗത്തോലുകളും എല്ലുകളും വേണം. ചന്ദ്രന്റെ കൂട്ടത്തില്‍ തീരേ അവശരായ അഞ്ചു പത്ത് കഴുതകള്‍ ഉണ്ട്. അവറ്റകളുടെ ഭക്ഷണത്തില്‍ നിന്നും മിച്ചം പിടിച്ച ഭക്ഷണം കൊടുത്താണ് വണ്ടിവലിക്കാനുള്ള കഴുതകളെ കൊഴുപ്പിച്ചെടുത്തത്. അതില്‍ ആറെണ്ണത്തിനെ അങ്ങ് കൊന്നു. അങ്ങനെ വണ്ടി ഗംഭീരമായി. അതില്‍പ്പിന്നെ മറ്റുകഴുതകള്‍ക്കെല്ലാം വലിയ പേടിയായി. നന്നായി ചുമടെടുത്തില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കഴുത്തില്‍ കത്തിവീഴാം എന്ന സ്ഥിതിയാണ്!

ഇതേ സമയം കോരന്‍ തനിക്ക്ലഭിച്ച സമ്പാദ്യം കൊണ്ട് തന്റെ കഴുതകള്‍ക്ക് മികച്ചരീതിയിലുള്ള ഭക്ഷണവും പരിചരണവും നല്‍കി. ചില കഴുതകള്‍ക്ക് ച്ചുമാടെടുക്കുന്നതിനിടെ പരിക്ക്പറ്റുന്നത് മനസിലാക്കിയ കോരന്‍ അതിനുവേണ്ട ചികിത്സകള്‍ ഏര്‍പ്പാടാക്കി. തന്റെ കഴുതകളോടെല്ലാംതന്നെ കോരന്‍ വളരെ സ്നേഹത്തോടെ പെരുമാറി. സ്നേഹനിധിയായ തങ്ങളുടെ യജമാനനോട് കഴുതകളെല്ലാം കൂറ് പുലര്‍ത്തി.

കത്തിയെ ഭയപ്പെട്ടു പണിയെടുക്കുന്ന കഴുതകളെക്കൊണ്ട് കൂടുതല്‍ ചുമടെടുപ്പിച്ചുകൊണ്ടിരിക്കുകയാണ്  ചന്ദ്രന്‍. കഴുതകള്‍ ഒറ്റക്ക് ച്ചുമാടെടുക്കുന്നതിനെക്കാള്‍ ലാഭം വണ്ടിയില്‍ എടുക്കുന്നതാണെന്ന്  തിരിച്ചറിഞ്ഞ ചന്ദ്രന്‍ രണ്ടാമതൊരുവണ്ടി ഉണ്ടാക്കാന്‍ തീര്‍ച്ചപ്പെടുത്തി. അതിനുവേണ്ട നാല് കഴുതകളെ കണ്ടെത്തി; പ്രത്യേകം ഭക്ഷണങ്ങള്‍ നല്‍കി. ഈ തെരഞ്ഞെടുക്കപ്പെട്ടവയ്ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്റെ അനുപാദം ശേഷിക്കുന്നവരുടെ ഭക്ഷണത്തില്‍ നിന്നും കുറവുവരുത്തി. അങ്ങനെ ഇവനാലും കേമന്മാരായപ്പോള്‍ തിരഞ്ഞെടുത്ത "അനാരോഗ്യരായ" ആറ് കഴുതകള്‍ കൂടി കൂട്ടത്തില്‍ നിന്നും കുറഞ്ഞു. അങ്ങനെ രണ്ടു വണ്ടികളും എണ്‍പത് കഴുതകളും അടങ്ങുന്നതായി ചന്ദ്രന്റെ കൂട്ടം. തന്റെ കൂട്ടത്തിലെ ചുമടെടുപ്പുകാരായ എണ്‍പത്  കഴുതകളെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തില്‍ 10, 20, 50 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിത്തിരിച്ചു. ഒന്നാം വിഭാഗക്കാര്‍ക്ക് അതിഗംഭീര ഭക്ഷണവും പരിചരണവും ഏര്‍പ്പാടുചെയിതു. രണ്ടാം വിഭാഗക്കാര്‍ക്ക് തീരെമോശമല്ലാത്ത രീതിയിലുള്ള സൗകര്യവും. മൂനാമത്തെ വിഭാഗക്കാര്‍ക്ക് പേരിനൊരു ഭക്ഷണവും കഠിന ജോലിയും. ഒന്നും രണ്ടും വിഭാഗക്കാര്‍ വണ്ടിവലിക്കാന്‍ ആകുമ്പോള്‍, വണ്ടിക്കു മോടികൂട്ടന്‍ വേണ്ടി കൊന്ന് തോലും എല്ലും എടുക്കാന്‍ മാറ്റിവയ്ചിരിക്കുകയാണ് ഇവറ്റകളെ.

അപ്പോള്‍ കോരന്‍, തന്റെ സമ്പാദ്യം മുഴുവന്‍ കഴുതകള്‍ കാരണമാണെന്ന് തിരിച്ചറിഞ്ഞ്, അവയ്ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തു കൊടുത്തു. അസുഖം വരുന്ന കഴുതകള്‍ക്ക് പ്രത്യേകം ചികിത്സയും വിശ്രമവും നല്‍കി. അസുഖം നടിച്ച് ചടഞ്ഞിരിക്കു അലസന്മാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷകൊടുക്കുന്നതിലും കോരന്‍ മിടുക്ക്കാട്ടി. അങ്ങനെ കൂട്ടത്തിലുള്ള നൂറു കഴുതകളും ആത്മാര്‍ഥമായി പണിയെടുത്തപ്പോള്‍ കോരനും കോരന്റെ കഴുതക്കൂട്ടവും മികച്ച രീതിയില്‍ ജീവിച്ചു.

അങ്ങനെ ഒരുദിവസം കോരനും ചന്ദ്രനും തമ്പുരാന്റെ അറിയിപ്പുകിട്ടി. തമ്പുരാന്‍ രണ്ടുപേരുടെയും സാമ്പ്രാജ്യം കാണാന്‍ വരുന്നു!

ആദ്യം തമ്പുരാന്‍ ചന്ദ്രന്റെ സ്ഥലത്താണ് എത്തിയത്. ചന്ദ്രന്‍ തന്റെ നേട്ടങ്ങള്‍ തമ്പുരാനോട്‌ വിവരിച്ചു. തനിക്ക് സഞ്ചരിക്കാന്‍ രത്നങ്ങള്‍ പതിച്ച, നാല് മിടുക്കന്‍ മാരായ കഴുതകള്‍ വലിക്കുന്ന രഥം; ചുമട് വഹിക്കാനായി പ്രത്യേകം തയ്യാറാക്കപ്പെട്ട അഞ്ചു വണ്ടികള്‍; തനിക്ക് താമസിക്കാന്‍ കൊട്ടാരസദൃശ്യമായ ആലയം; ചുമട് വണ്ടികള്‍ സുരക്ഷിതമായി വയ്ക്കാന്‍ പ്രത്യേക സൗകര്യം... അങ്ങനെ എണ്ണിയെണ്ണി കാണിച്ചുകൊടുത്തു ചന്ദ്രന്‍ തന്റെ നേട്ടങ്ങള്‍. ചന്ദ്രന് തന്റെ സന്തോഷപ്രധമായ അഭിനന്ദനങ്ങള്‍ അറിയിച്ച് തമ്പുരാന്‍ കോരന്റെ അടുത്തേക്ക് പുറപ്പെട്ടു. ഇതിനിടെ തമ്പുരാന്‍ ചന്ദ്രനോട് കോരനെപ്പറ്റി തിരക്കി.
"ഹൊ! കോരന്‍ ഒന്നും ചെയ്തില്ല. കഴുതകളെ അങ്ങ് മാറ്റിക്കളയാം എന്ന് പറഞ്ഞ് അവറ്റകളുടെ കൂടെനടന്ന്‌ ഇപ്പോള്‍ അവനും ഒരു കഴുതയായി" - ചന്ദ്രന്റെ മറുപടി.

തമ്പുരാന്‍ കോരന്റെ സന്നിധിയിലെത്തി. കോരന്‍ തന്റെ നേട്ടങ്ങള്‍ തമ്പുരാന് കാട്ടിക്കൊടുത്തു. ആരോഗ്യത്തോടും ഉത്സാഹത്തോടും കഴിയുന്ന ചുമടെടുപ്പുകാരായ നൂറ്  കഴുതകള്‍; അവയ്ക്കുള്ള വിശ്രമ, ഭക്ഷണ സൗകര്യം; ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍; ചുമടെടുപ്പ് കഴിഞ്ഞു വരുമ്പോള്‍ മേഞ്ഞുനടക്കാനുള്ള മേച്ചില്‍പുറം... ഇങ്ങനെ പോകുന്നു കോരന്റെ സമ്പാദ്യ പട്ടിക. അഭിമാനത്തോടെ കോരനെ അഭിനന്ദിച്ച തമ്പുരാന്‍ ചന്ദ്രനെ കുറിച്ച് അന്വേഷിച്ചു.
"എന്തൊക്കെ വണ്ടിയും, കൊട്ടാരവും ഉണ്ടായിട്ടെന്താ; ഇതൊക്കെ ഉണ്ടാക്കിക്കൊടുത്ത കഴുതകളെ കുറിച്ച് വല്ല വിചാരവും ഉണ്ടോ അവന്? ദുഷ്ടന്‍."

കോരനും ചന്ദ്രനും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതല്ലാതെ ഒരു മയവുമില്ല. ഇതില്‍ ആരാണ് ശരി? കൊരാനോ അതോ ചന്ദ്രനോ? ഈ കഴുതകള്‍ക്ക് ഏതായാലും അത് മനസിലായിട്ടില്ല. തമ്പുരാനെങ്കിലും ഭോധ്യമായിട്ടുണ്ടാകണം; ചിലപ്പോള്‍!

2 comments: